Visit my English blog at http://jayanthanpk.blogspot.in

2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ക്ഷമാപണം

പണ്ടേതോ കവിപുംഗവൻ ഗണപതിക്കായിട്ടുടച്ചൂ ജവാ-
ലാണ്ടൊന്നിൽ കുറയാതെ തേങ്ങ, ദിനവും പ്രാർത്ഥിക്കയും ചെയ്തു പോൽ
മണ്ടത്തങ്ങൾ ചമച്ചിടുന്ന പരിഷക്കൂട്ടത്തിനുൻമൂലനം
കൊണ്ടീ കൈരളി, ധന്യഭാഷയതിനെ കാത്തീടണം ദേവ നീ

ഇത്ഥം ഭക്തനു ദാസനായ ഭഗവാൻ ഭൂമൗ നിരീക്ഷിക്കവേ
ഹസ്തം പാടെ വിറച്ചിരുന്നിവനുമാ തൂലികാ ദർശനത്താൽ
ചിത്തം, മേ, കവിതാങ്കുരത്തിനടിമപ്പെട്ടോരു നേരത്തിലാ-
ണത്തന്വീമണിയാലപിച്ചു, ഭഗവൻ നിദ്രക്കു കീഴ്പ്പെട്ടുപോയ്

വാണീദേവി മൊഴിഞ്ഞു, 'നീയെഴുത്തുവിൻ കാവ്യങ്ങ,ളീപ്പയ്യനെ
പാണീലാളനമേകി, നിദ്ര, മടിയിൽത്തന്നേ ശയിപ്പിച്ചിടും'
ഏണാക്ഷീമണി വാക്കു കേട്ടു മഠയൻ ഞാനും കുറിക്കുന്നിതാ
നാണം ലേശവുമേശിടാതെ പറയാൻ വാക്കൊന്നു മാത്രം , ക്ഷമ!



2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

ഗാന്ധി ജയന്തി


ജയശ്രി എന്നും രാവിലെ അഞ്ചര മണിക്ക് എഴുന്നേൽക്കും, എത്ര താമസിച്ചു കിടന്നാലും. അവധി ദിവസങ്ങളിൽ മാത്രം അൽപം താമസിക്കും. എഴുന്നേറ്റാൽ അര മണിക്കൂറോളം വ്യായാമം ചെയ്യും. മുമ്പ് നടുവിനു വേദന വന്നപ്പോൾ തുടങ്ങിയതാണ്. പതിവ്എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ തെറ്റിക്കാറില്ല. ഇല്ലത്ത് രാത്രിയിൽ തങ്ങാൻ ആരെങ്കിലും ഉണ്ടായിരിക്കുമ്പോഴോ അല്ലെങ്കിൽ നാട്ടിൽ പോകുന്ന സമയങ്ങളിലോ മാത്രമാണ് പതിവു തെറ്റിക്കാൻ നിർബ്ബന്ധിതയാകാറ്.

ഇന്ന് ആറരയായിട്ടും എഴുന്നേൽക്കാനുള്ള മട്ടൊന്നും കണ്ടില്ല. ഈശ്വരാ, നടുവു വേദന കൂടുതലായിരിക്കുമോ? വേദനയുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു.

ഞാൻ ചോദിച്ചു, "എന്തേ, നടുവു വേദന കൂടുതലാണോ? ഇന്ന് ഓഫീസിൽ പോകുന്നില്ലേ?"

ഒരു കള്ളച്ചിരിയോടെ മറുപടി, "ഇന്ന് ഒക്ടോബർ രണ്ടല്ലേ?"

! അതു ശരിയാണല്ലോ. ഇന്നു ഗാന്ധി ജയന്തി. വെറും ജയന്തിയല്ല, 150-)മതു ജയന്തി - ഒക്ടോബർ 2, 2019.

പതിവായി ഓഫീസിൽ പോകുന്നതു നിർത്തിയതിനുശേഷം അവധി ദിവസങ്ങളുടെ പ്രാധാന്യവും അവ മനസ്സിൽ ചൊരിയുന്ന കുളുർമ്മയും പാടെ മറന്നുപോയി!

***************

മോഹൻദാസ് എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ. ഗാന്ധി എന്ന മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്, ജനിച്ചിട്ട് ഇന്നു 150 വർഷം തികയുന്നു.

രണ്ടു മൂന്നു ദിവസമായി പത്രത്തിൽ നിറയെ ഗാന്ധിജിയെപ്പറ്റിയുള്ള ലേഖനങ്ങളും പടങ്ങളും ആയിരുന്നു. ഇന്നും ഉണ്ട്. എല്ലാ ലേഖനങ്ങളും കൂടി ചേർത്താൽ ഗാന്ധിയെപ്പറ്റി ഒരു പി.എച്ച്.ഡി. ചെയ്യാനുള്ള അറിവു കിട്ടും, തീർച്ച. എനിക്ക് ഏതായാലും അങ്ങനെയുള്ള മോഹമൊന്നും ഇല്ലാത്തതിനാൽ മുഴുവനൊന്നും വായിക്കാൻ മിനക്കെട്ടില്ല.

ഇന്നു ഫേസ്ബുക്, ട്വിറ്റർ, വാട്സാപ്പ്, എന്നു വേണ്ട സോഷ്യൽ മീഡിയയുടെ എല്ലാ ശാഖകളിലും നൂറു കണക്കിനു ഗാന്ധി ജയന്തി ആശംസകൾ തലങ്ങും വിലങ്ങും പ്രവഹിക്കും. മുന്നോട്ട് അയക്കുന്നതിനു (ഫോർവേഡ്) മുമ്പ് അതിലുള്ള സന്ദേശം വായിക്കാനും മനസ്സിലാക്കാനും അതിൻറെ അന്തസ്സത്ത ഉൾക്കൊള്ളാനും നമ്മിൽ എത്ര പേർ മിനക്കെടാറുണ്ട്? (ഈയിടെ ഞാനെഴുതിയ ഒരു കവിത ചിലർക്കൊക്കെ വാട്സാപ്പിൽ അയച്ചു കൊടുത്തു. ഏതാനും മിനിറ്റിനുള്ളിൽ ആദ്യത്തെ പ്രതികരണം കിട്ടി, തംസ് അപ്പിൻറെ രൂപത്തിൽ. ഇത്ര പെട്ടെന്ന് കവിത വായിച്ചു കഴിഞ്ഞല്ലോ എന്നോർത്ത് അതിശയവും അഭിമാനവും തോന്നി. സ്വയം (ആരും കാണാതെ!) പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അടുത്ത പ്രതികരണം, "ബാക്കിയെവിടെ അമ്മാവാ?" അപ്പോഴാണു ശ്രദ്ധിച്ചത്. പ്രതിയെടുത്ത് ഒട്ടിച്ചപ്പോൾ പകുതിയേ വന്നിരുന്നുള്ളു! അപ്പോൾ തംസ് അപ്പ്?)

പൊതു ഖജനാവിൽ നിന്നും ഗാന്ധിജിയുടെ പടമുള്ള നോട്ടുകൾ കവർച്ച ചെയ്യുന്നവർ, സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി പൊതുജനങ്ങളെ ഞെക്കി  പിഴിയുന്നവർ, സ്വന്തം നേട്ടത്തിനു വേണ്ടി നിയമം വളച്ചൊടിക്കുന്നവർ, പ്രളയവും വരൾച്ചയും ആഘോഷിക്കുന്നവർ, ഓരോ ദുരന്തത്തിനു ശേഷവും വസ്തു വകകളും കൊട്ടാരങ്ങളും കോടിക്കണക്കിനു വിലയുള്ള വാഹനങ്ങളും മറ്റും വാരിക്കൂട്ടുന്നവർ, പണത്തിനും പെണ്ണിനും പ്രതികാരത്തിനും അധികാരത്തിനും വേണ്ടി ബന്ധുക്കളേയും സുഹൃത്തുക്കളേയും അപരിചിതരേയും നിഷ്ക്കരുണം വെട്ടി നുറുക്കുന്നവർ, എല്ലാവരും ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കും.

രാഷ്ട്രീയമായിട്ടും സാമൂഹികമായിട്ടും ഗാന്ധിയെ എതിർത്തവരും ഗാന്ധിവധം ആഘോഷിച്ചവരും, ഗാന്ധിപ്രതിമകൾ തകർത്തവരും, ഗാന്ധിയുടെ ഘാതകനെ പൂജിച്ചവരും ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കും. ഗാന്ധിയുടെ ഗുണഗണങ്ങൾ വാനോളം പുകഴ്ത്തും. ഗാന്ധിയുടെ ആദർശങ്ങൾ അന്നത്തേതുപോലെ ഇന്നും പ്രസക്തമാണെന്നും അവ വില മതിക്കാനാകാത്തവയാണെന്നും ഘോര ഘോരം ഉദ്ഘോഷിക്കും.

കറുപ്പ് എത്രമാത്രം തീവ്രമാണോ അത്രമാത്രം വെളുപ്പിൻറെ പ്രകാശവും ശോഭയും കൂടുമല്ലോ. അതുപോലെ എത്രമാത്രം അഹിംസയും അരാജകത്വവും കൂടുന്നുവോ അത്രമാത്രം ഗാന്ധിജിയുടെ ആദർശങ്ങൾ കൂടുതൽ ശോഭിക്കും. മുമ്പൊക്കെ ഒരു ലക്ഷത്തിൻറെ, അല്ലെങ്കിൽ അഞ്ചു ലക്ഷത്തിൻറെ, ഒക്കെ അഴിമതി കാണിച്ചാൽ വലിയ ആശ്ചര്യവും വാർത്തയുമൊക്കെ ആകുമായിരുന്നു. ഇന്നോ?

ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കാൻ മദ്യപിച്ചു ലക്കു കെടുന്നവർ എത്രയെങ്കിലും ഉണ്ടാകും. (ഓണത്തിനു കുടിച്ചു തീർത്ത മദ്യത്തിൻറെ കണക്കുകൾ പത്രത്തിൽ വായിക്കാറില്ലേ?) ഗാന്ധിജി സ്നേഹിച്ച എത്രയെത്ര മൃഗങ്ങളും പക്ഷികളും ഇന്ന് തീന്മേശകളിൽ ഗാന്ധി ഭക്തരുടെ താൽകാലിക സുഖത്തിനു വേണ്ടി ഹോമിക്കപ്പെടും?

(ഇതുപോലെ ബ്ലോഗിലെഴുതിയും ചിലരൊക്കെ കയ്യടി വാങ്ങാൻ നോക്കും!!)

ഭിക്ഷക്കാർ, ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാത്തവർ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ, ഇവരൊന്നും ഒരു പക്ഷെ ഇന്നു ഗാന്ധിജയന്തി ആഘോഷിക്കില്ല. പത്രങ്ങളിൽ പേര് വരുന്നതോ, യോഗങ്ങളിൽ പ്രസംഗിക്കുന്നതോ ടീവീയിൽ പടം വരുന്നതോ ഒന്നും അവർക്കു വിഷയമല്ല. ഉച്ചക്കു വിശപ്പു മാറ്റുന്നതെങ്ങനെ എന്നായിരിക്കും അവരുടെ ചിന്ത.

നാളെ മുതൽ എല്ലാം പഴയതു പോലെ.

ഖജനാവു കൊള്ളയടിക്കലും, കൈക്കൂലി കണക്കു പറഞ്ഞു മേടിക്കലും പട്ടാപ്പകലുള്ള നടുറോഡിലെ വെട്ടിക്കൊലകളും രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങളും എല്ലാം പഴയതു പോലെ തുടരും. ഇതല്ലേ വർഷങ്ങളായി കണ്ടു വരുന്നത്?

***************

"ഇന്നെന്താ രാവിലെ മുതൽ കമ്പ്യൂട്ടറിൻറെ മുമ്പിലാണല്ലോ. കുളിയും ജപവും ഒന്നുമില്ലേ? വിശന്നു തുടങ്ങിയില്ലേ?" ജയശ്രിയാണ്.

"ദാ വരുന്നു."


2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഒരു യാത്ര - കവി കെ. സച്ചിദാനന്ദനൊപ്പം

[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]

അന്നു വിളംബിതമായതിൻ മൂലമെൻ
ചിത്തത്തിലാശങ്കയായിരുന്നു
ശീഘ്രമായ് വാനത്തിൻ യാനത്തിലേറിഞാൻ
സ്വന്തമിരിപ്പിടം തേടീടവെ
കണ്ടു ഞാൻ, ശാന്തമായെൻ മുഖം വീക്ഷിച്ചു
പുഞ്ചിരിക്കൊള്ളും കവിശ്രേഷ്ഠനെ
എന്താണീ മാനവനിത്ര തിടുക്കമെ-
ന്നോർത്തു ചിരിക്കുകയായിരുന്നോ?
മുഖം പെട്ടെന്നു മുമ്പിലായ്കാൺകെ ഞാ-
നൊന്നു പരുങ്ങി, നിശ്ശബ്ദനായി
സച്ചിദാനന്ദനെ മുമ്പിലായ്കാൺകെയെൻ
ചിത്തത്തിൽ പഞ്ചാരി മേളമായി
എങ്കിലുമൊന്നുമുരിയാടാനാകാതെ
പീഠo  ഗ്രഹിച്ചുപവിഷ്ടനായി

എങ്ങനെ കാണും കവിയെ, ഉരിയാടും,
ഫോട്ടോയെടുത്തീടുമെന്നിങ്ങനെ
ഓരോരോ കാര്യങ്ങൾ ചിന്തിച്ചിരുന്നു ഞാൻ
ഒന്നും മനസ്സിൽ തെളിഞ്ഞുമില്ല

ആദ്യത്തെ കാഴ്ച്ചയിൽത്തന്നെ "നമസ്കാര"-
മെന്നൊന്നു ചൊല്ലിയിരുന്നുവെങ്കിൽ
രണ്ടാമതും കേറി മുട്ടുവാനിത്രയും
വേണ്ടായിരുന്നു സങ്കോച ഭാവം
എന്തു ചെയ്യാം! പ്രധാനപ്പെട്ട വ്യക്തികൾ
എന്നുമെനിക്കുയരത്തിലത്രേ!

നേരിട്ടു ചെന്നങ്ങു മുന്നിലായ് നിന്നിട്ടു
ചൊല്ലുക വേണം "നമസ്കാരം സാർ"
കൗതുകം കൂറും മിഴികളോടെൻ മുഖം
നോക്കിയദ്ദേഹം പ്രതികരിക്കും
പുഞ്ചിരിയോടെ ശിരസ്സു കുലുക്കീടു-
മത്രയായെങ്കിലും നന്നു തന്നെ
"ഫോട്ടോയെടുക്കേണമങ്ങു തൻ കൂടെ"യെ-
ന്നൊട്ടു മടിയോടെ ചൊല്ലിടും ഞാൻ
വീണ്ടും ചിരിച്ചു നിമേഷങ്ങൾ ചിന്തിച്ചു
ചൊല്ലീടു "മെന്നെയറിയുമെന്നോ"
അൽപ്പവും കൂടി വിനയാന്വിതനായി
പുഞ്ചിരിയോടെ പ്രതികരിക്കും
"നാലരയായി ദശാബ്ദമീ ദില്ലിയിൽ
വന്നു പൊറുക്കാൻ തുടങ്ങിയിട്ട്
അങ്ങയെ ചെറ്റുമറിയാത്ത മാനവൻ
മാവേലി നാട്ടിൽ നിന്നല്ല തന്നെ"

ലേശം കുസൃതിയിൽ ചാലിച്ച വാക്കുകൾ,
"സോപ്പിൻ പത ലേശം കൂടിയല്ലോ!
"ആകട്ടെ, സമ്മതിച്ചീടുന്നു ഞാൻ,പക്ഷെ
താങ്കളെ തെല്ലുമറിയില്ലല്ലോ"

"എൻ പേർ ജയന്തനെന്നാ,ണകവൂരിനെ
നന്നായ് പരിചയപ്പെട്ടിരുന്നു
എത്രയോ പ്രാവശ്യമദ്ദേഹത്തിൻ ഗൃഹ-
മെത്തിയപ്പാദം നമിച്ചിരിപ്പൂ
എൻറെ ഗുരുവും വഴികാട്ടിയുമുറ്റ
സ്നേഹിതൻ കൂടിയുമായിരുന്നു"

ഇത്രയും കേൾക്കെ മസിലുകൾ തെല്ലൊന്ന-
യച്ചു വിട്ടീടും കവിപുംഗവൻ
എങ്കിലും സംശയം പിന്നെയും ബാക്കിയാ-
ണെന്നാ മുഖം വിളിച്ചോതിയേക്കാം
അപ്പോൾ ഞാൻ ചൊല്ലിടും, "നിർമ്മൽ ഭട്ടാചാർജി
തൻ കൂടെ ജോലി ഞാൻ ചെയ്തിട്ടുണ്ട്
രണ്ടര വർഷം നിയോഗി ബുക്സിൽ ജോലി
ചെയ്തു ഞാൻ നിർമ്മൽദാ തൻറെ കീഴിൽ"
ഇത്രയും കേൾക്കെ പരിചയമില്ലാത്ത
ഭാവം മറച്ചൊന്നു പുഞ്ചിരിക്കും
എൻ കൂടെ ഫോട്ടോയെടുക്കാൻ വിരോധമി-
ല്ലെന്നാ ചിരിയെന്നെ ബോധിപ്പിക്കും
എങ്കിലും ഫോട്ടോയെടുക്കാനനുവാദം
കിട്ടും വരെയും ഞാൻ കാത്തു നിൽക്കും
"ഫോട്ടോയെടുത്തോളൂ"യെന്നു കേട്ടാലുടൻ
മോനെ വിളിച്ചീടും, "കണ്ണാ, വരൂ"

ഇത്രയും ചിന്തിച്ചുറപ്പിച്ചു മോനോടു
ചൊല്ലി, "ശുചി മുറി പോയ് വരേണം"
പോയിത്തിരിച്ചു വരുമ്പോളദ്ദേഹത്തെ
കണ്ടു കാര്യങ്ങൾ പറഞ്ഞിടേണം

എൻറെ പ്രതീക്ഷയും ദൈവത്തിൻ തീർച്ചയും
രണ്ടു വഴിക്കായിരുന്നു, പക്ഷെ

ശൗചാലയത്തിങ്കൽ നിന്നിറങ്ങീടവേ
കണ്ടു കവിശ്രേഷ്ഠൻ കാത്തു നിൽപ്പൂ
തെറ്റിദ്ധരിക്കേണ്ട, കാത്തതെന്നേയല്ല,
വാതിൽ തുറക്കുന്നതായിരുന്നു!

മുറ്റും നിരാശയോ,ടൊന്നും പറയാതെ
മെല്ലവേ പോയിയിടം പിടിച്ചു
സച്ചിദാനന്ദനോടൊന്നുരിയാടുന്ന-
തിഷ്ടമല്ലെന്നുണ്ടോ ദൈവങ്ങൾക്ക്?

രണ്ടു വിരലുകൾ നീട്ടിയൊന്നിൽ തൊടാൻ
ചൊന്നാലോ മോനോടു, ചിന്തിച്ചു പോയ്
“വേണ്ടെ”ന്നൊരു വിരൽ തന്നിലുറക്കുക,
“വേണ”മെന്നുള്ളതു മറ്റേതിലും
ഏതു വിരലിലാണാവോ തൊടുകെന്നു
ചിന്തിച്ചു നേരം കളഞ്ഞു വീണ്ടും

ചൂണ്ടുവിരലിൽ ഞാൻ "വേണ്ടെ"ന്നുറപ്പിച്ചു
"വേണ"മെന്നുള്ളതു മദ്ധ്യത്തിലും
മോനോടു ചൊല്ലുവാനായ് തുനിഞ്ഞീടവെ
മൈക്കിലശരീരി കേൾക്കുമാറായ്
"താമസിയാതെ നാം ദില്ലിയിലെത്തിടും
താഴേക്കിറങ്ങുവാനാരംഭിപ്പൂ
എല്ലാവരും സീറ്റു ബെൽറ്റുകൾ കെട്ടുക
 സീറ്റിൽ നിന്നാരുമെഴുന്നേൽക്കല്ലേ"!

സ്തബ്ധനായ്പ്പോയി ഞാനെന്തു ചെയ്യേണ്ടു, ഹാ
എൻ സ്വപ്നം സ്വപ്നമായ് ശേഷിച്ചല്ലോ!
സ്വപ്നം പ്രാവർത്തികമാക്കുവാൻ വേണ്ടതാം
സൂക്ഷ്മയത്നം പോലും ചെയ്തതില്ല

ഭാവിയിൽ വീണ്ടുമവസരം കിട്ടുകിൽ
നഷ്ടപ്പെടുത്തില്ല, തീർച്ച തന്നെ.