Visit my English blog at http://jayanthanpk.blogspot.in

2017, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

മംഗളാശംസകള്‍

[എന്‍റെ അറുപതാം പിറന്നാളിന് (2014 ജൂലൈ)ഏട്ടന്‍
പി.കെ. ശ്രീധരന്‍ നമ്പൂതിരി 
സമര്‍പ്പിച്ച മംഗളാശംസകള്‍]  


മംഗളം നേരുന്നു ഞാന്‍ സോദരാ നിനക്കായി

ഷഷ്ട്യബ്ദം പൂര്‍ത്തിയാക്കുന്നീ ശുഭദിനത്തിങ്കല്‍
അറിഞ്ഞില്ലാണ്ടോരോന്നും പിന്‍‌തള്ളി കുതിച്ചതും
ഓര്‍ക്കുവാന്‍ സൗഭാഗ്യങ്ങള്‍ ധാരാളമുണ്ടാകട്ടെ

ഏട്ടന്റേമൊപ്പോളുടേം ആശീര്‍‌വാദവും പിന്നെ

പെങ്ങള്‍ തന്നാശംസയും ചൊരിയുന്നീ വേളയില്‍
അച്ഛനുമമ്മേം പോയി സ്വര്‍ഗ്ഗത്തിലിരിക്കുമ്പോള്‍
കാത്തു രക്ഷിക്കും തീര്‍ച്ച നമ്മുടെ കുഞ്ഞുങ്ങളെ

അച്ഛന്‍റെ വഴി വിട്ടു പോകാതെ നോക്കുന്നുണ്ട്

ഞങ്ങളെ അനുഗ്രഹിക്കില്ലയോ അമ്മേം കൂട്ടി?
എളിയ തുടക്കവും വലിയ പ്രയത്നവും
അമൂല്യ പങ്കാളിയും നിന്‍റെ ജീവിതം കാത്തു.

ചെയ്തിട്ടു മതി വന്ന ജോലിയും മതിയാക്കി

ജന്മവാസനയൊന്നു പുനരുദ്ധരിക്കുവാന്‍
കൂടുതല്‍ പഠിച്ചിട്ടും കൂടുതല്‍ പ്രയത്നിച്ചും
ചിന്തിച്ചു നിരീക്ഷിച്ചും മുന്നോട്ടു തന്നെ പോക്ക്

എഴുതിത്തെളിയൂ നീ ഉയരങ്ങളിലെത്തൂ

കുടുംബത്തിനും പിന്നെ നാടിനും വിളക്കാകൂ!

2017, ജൂലൈ 13, വ്യാഴാഴ്‌ച

പൂ ചോദിച്ചു, പൂമരം കിട്ടി

2017 ജൂലൈ 1 വൈകീട്ട് എട്ടു മണി .
അനന്തപുരിയിൽ.
ഇതു രണ്ടാമത്തെ അനന്തപുരി ദർശനം.
ശ്രീപത്മനാഭൻറെ മണ്ണിൽ കാലെടുത്തു വച്ചപ്പോൾ ഒരു കുളിര്.
വടക്കനോ തെക്കനോ കിഴക്കനോ പടിഞ്ഞാറനോ കാറ്റ്?
അറിയില്ല.
അതോ, മനസ്സിൽ ഉത്ഭവിച്ച ഒരു അത്ഭുത, അജ്ഞാത, അസുലഭ വികാരമോ?
അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഏറെ ചരിത്ര സ്മരണകൾ ഉറങ്ങുന്ന മണ്ണ്.
തിരുവിതാംകൂർ രാജാക്കന്മാരുടെ അധികാര സിരാ കേന്ദ്രം.
ചരിത്ര വിദ്യാർത്ഥി ആയിരുന്നെങ്കിൽ കുറേക്കൂടി എന്തെങ്കിലുമൊക്കെ എഴുതാമായിരുന്നു!
ങ്ഹാ പോട്ടെ, സാരമില്ല.

ആദ്യത്തെ അനന്തപുരി സന്ദർശനം ഏകദേശം 40 വർഷങ്ങൾക്കു മുമ്പ്.
അന്ന് ഒരാഴ്ച, സ്റ്റാച്യൂവിൽ ഒരു ലോഡ്ജിൽ.

ഇന്ന് ഒന്നര ദിവസം, സ്റ്റാച്യൂവിൽ, ഒരു ഹോട്ടലിൽ.
ചെങ്ങന്നൂർക്കുള്ള യാത്രയിലെ ഒരു ഇടത്താവളം.
കൊച്ചുമകൻറെ ചോറൂണ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച്.
കാർത്ത്യായനി ക്ഷേത്രമെന്നും പറഞ്ഞു കേട്ടു.

രണ്ടാഴ്ച്ച മുമ്പ് ചിത്ര ഓപ്പോളെ (ചിത്രാമോഹനെ) വിളിച്ചിരുന്നു.
(‘ഒപ്പോൾ’ എന്നാണു വിളിച്ചും പറഞ്ഞും ശീലിച്ചിട്ടുള്ളത്.
എന്നാൽഒപ്പോ’ളുംഓപ്പോ’ളും ശബ്ദതാരാവലിയിൽ കണ്ടില്ല.
മൂത്ത സഹോദരനും സഹോദരിക്കുംഓപ്പ’ എന്നു പറയാമെന്ന് പക്ഷം.
എന്നാൽ പിന്നെ ഓപ്പോൾ തന്നെയാകട്ടെ.)
"രണ്ടിന് ഉച്ചക്കു മുമ്പായി കാണാൻ പറ്റുമോ?"
"ഞായറാഴ്ചയല്ലേ, ഞങ്ങളുണ്ടാവും."

രണ്ടിനു രാവിലെ വിളിച്ചു, "വീട്ടിലുണ്ടോ?"
"മലയാളം പള്ളിക്കൂടത്തിൽ പോകുന്നു, പ്രയാഗിനെ കൂട്ടി."
"എപ്പോൾ വരും?"
"ഒരു മണിയാകും."
നേരിയ നിരാശ.
"ങ്ഹാ, എന്നാൽ പിന്നെ ..." മുഴുമിപ്പിക്കാൻ ഓപ്പോൾ സമ്മതിച്ചില്ല.
"മഞ്ജുവും ബോധിയുമുണ്ടു വീട്ടിൽ. ഞാൻ മഞ്ജുവിനെ വിളിച്ചു പറയാം."
"ഞാൻ വിളിച്ചോളാം, ഓപ്പോളേ."

മഞ്ജുവിനെ (മോചിത പ്രകൃതിയെ) വിളിച്ചു, "വീട്ടിലുണ്ടോ?"
"ഓഫീസിൽ പോകാനൊരുങ്ങുന്നു."
നിരാശക്ക് ആക്കം കൂടി.
"എപ്പോൾ തിരിച്ചെത്തും?"
"രണ്ടരയെങ്കിലുമാകും."
ധിത്തരികിട തോം. കിട തോം. തോം.
"എങ്കിൽ അടുത്ത തവണ വരുമ്പോൾ കാണാം," നിരാശ വാക്കുകളിൽ പ്രതിഫലിച്ചിരുന്നോ?
"അമ്മാവാ, ഞാനുടനെ തിരിച്ചു വിളിക്കാം."

അൽപനേരം കഴിഞ്ഞപ്പോൾ മഞ്ജു വിളിച്ചു.
"അമ്മാവൻ എവിടെയാ താമസം?"
"സ്വപ്ന റെസിഡെൻസിയിൽ - സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിൽ."
"ഞാനൊരു പന്ത്രണ്ടു മണിയോടെ വരാം.വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാം. ഊണ് അവിടെ കഴിക്കാം. പിന്നെ സ്റ്റേഷനിൽ കൊണ്ടു വിടുകയും ചെയ്യാം."
", അതൊക്കെ ബുദ്ധിമുട്ടാകില്ലേ?”
"ഏയ് അതൊന്നുമില്ല. ആരൊക്കെയുണ്ട്?"
"ഞങ്ങളഞ്ചു പേർ. ഞങ്ങൾ രണ്ടും ഞങ്ങളുടെ രണ്ടും പിന്നെ മകളും."

അഞ്ചു മാസം പ്രായമുള്ള കൊച്ചുമകനെ കണക്കാക്കിയില്ല. അവൻ പരിഭവിക്കുമോ ആവോ.

പന്ത്രണ്ടരക്കു മഞ്ജു വന്നു, മൈക്രയിൽ.
ദേ വീണ്ടും നിരാശ.
ഇന്നോവയിൽ വരുമെന്നു പ്രതീക്ഷിച്ചു.
മഞ്ജുവും ഡ്രൈവറും ഉൾപ്പെടെ ഏഴേകാൽ പേരും വലിയ നാലും പൊങ്ങച്ച സഞ്ചികളും ഉൾപ്പെടെ പതിനൊന്നു ബാഗുകളും!
മൈക്ര അത്ര മൈക്രോ അല്ലെന്നു പിന്നീടു മനസ്സിലായി.
മുഴുവൻ ബാഗുകളും അഞ്ചേകാൽ പേരും കാറിൽ കേറി.
അമ്പട മൈക്രേ! എന്നു പറയാൻ തോന്നി.
പോകുന്ന വഴിയിൽ വണ്ടി ഞരങ്ങുകയും മൂളുകയും ഏങ്ങലടിച്ചു കരയുകയും ഒക്കെ ചെയ്യുമെന്ന് വിചാരിച്ചു.
ഒന്നും ഉണ്ടായില്ല.

മഞ്ജുവും കണ്ണനും ഓട്ടോയിൽ.
"ചേച്ചി കാറിൽ കയറിക്കോളൂ, ഞാനും കണ്ണനും ഓട്ടോയിൽ വരാ"മെന്നു ശ്രീജി പറഞ്ഞുനോക്കി.
മഞ്ജു സമ്മതിച്ചില്ല.
"വേണ്ട, ഓട്ടോ ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കണം.ഞാൻ ഓട്ടോയിൽ വരാം."
അത് നുണയായിരുന്നില്ലേ?
ഞങ്ങൾക്കു കൂടുതൽ സൗകര്യം തരാൻ വേണ്ടിയായിരുന്നില്ലേ?
അതെ, തീർച്ച.

രാസവളം ചേർക്കാത്ത, സ്വന്തം മട്ടുപ്പാവിൽ നട്ടു വളർത്തിയ പച്ചക്കറി കറികളും രാസവളത്തിൻറെ ഗന്ധം പോലും ഏൽക്കാത്ത ചോറും!
ഇപ്രകാരം കൃഷി ചെയ്യുന്ന വളരെപ്പേർ ചുറ്റുവട്ടത്ത് ഉണ്ടത്രേ!
അവർക്കൊക്കെ എത്ര വയസ്സായിട്ടുണ്ടാകും?
മഞ്ജു വാര്യരുടെ അത്ര?

ചിത്ര ഓപ്പോൾ നേരത്തെ എത്തിയത്രേ!
മഞ്ജുവും ഓഫീസിലെ പണിക്കിടയിൽ ഓടി വന്നതാണ്!
ഇല്ലാത്ത സമയം കവർന്നെടുത്ത് ഞങ്ങൾക്കു വേണ്ടി ഒരു സദ്യ!
മട്ടുപ്പാവിലെ തോട്ടം കാണാൻ സമയം കിട്ടിയില്ല.

ഊണു കഴിഞ്ഞ് ഇൻക്രിയേഷൻ സ്റ്റുഡിയോയിൽ പോയി.
അവിടത്തെ കാര്യങ്ങൾ മഞ്ജു വിവരിച്ചപ്പോൾ "അവധി ദിവസം അല്ലായിരുന്നെങ്കിൽ" എന്നാശിച്ചുപോയി.

"എന്തേ ഹോട്ടൽ? ഇവിടെ താമസിക്കാമായിരുന്നു", മഞ്ജുവിൻറെ  പരിഭവം.
ഞാനൊന്നും പറഞ്ഞില്ല.
അതോ എന്തോ പറഞ്ഞോ?
ഇപ്പോൾ തന്നെ ഏറെ ബുദ്ധിമുട്ടിച്ചു. ഇനി അതും കൂടി വേണമായിരുന്നോ? എന്ന് ചിന്തിച്ചുപോയി.

സമയം പലപ്പോഴും പ്രതിനായകനാകുന്നു.
ഒന്നു സമാധാനമായി സംസാരിക്കാൻ പോലും സമയം കിട്ടിയില്ല.
രണ്ടു മണി - മനസ്സിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി.
2. 20 നാണു ചെങ്ങന്നൂർക്കു പോകാനുള്ള തീവണ്ടി.
"പേടിക്കണ്ട, അമ്മാവാ, അഞ്ച്, അല്ലെങ്കിൽ, പത്തു മിനിട്ടേ എടുക്കൂ, സ്റ്റേഷനിൽ എത്താൻ", മഞ്ജു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഏറെ സന്തോഷവും സമാധാനവും സംതൃപ്തിയും തോന്നി.
ധൈര്യമായി കയറിച്ചെല്ലാൻ അനന്തപുരിയിലും എനിക്കൊരു വീടുണ്ട്!

കാറിൽ ഇരുന്നപ്പോൾ ശ്വാസം വിടാൻ പോലും മറന്നു.
തീവണ്ടിയിൽ കയറിയപ്പോൾ ആശ്വാസമായി.

റെജിയെ കാണാൻ പറ്റിയില്ല.
എറണാകുളത്ത് ഷൂട്ടിങ്ങിനു പോയിരിക്കുകയായിരുന്നു.
ഒരു നിരാശ ബാക്കി നിൽക്കുന്നു.
ങ്ഹാ, സാരമില്ല.
ഇനി എപ്പോഴെങ്കിലും.

പിന്നീട് കുടുംബ വാട്സാപ്പ് സംഘത്തിൽ മഞ്ജുവിനോടു നന്ദി പറഞ്ഞു.
മഞ്ജു പ്രതികരിച്ചു, "നന്ദിയോ? എന്നോടോ? അമ്മാവൻ വന്നതിൽ സന്തോഷം മാത്രമേയുള്ളു.”

ഇതിനൊക്കെ കാരണമായ മറ്റൊരു മരുമകളോടുകൂടി നന്ദി പറയേണ്ടതുണ്ട്.
വേണിയോട്.
പോത്തോപ്പുറം വാട്സാപ്പ് സംഘം സൃഷ്ടിച്ചതിന്,
അത് ഏറെ ബുദ്ധിമുട്ടി നില നിർത്തിക്കൊണ്ടു പോകുന്നതിന്,
അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്,
അറിയാത്ത കുടുംബക്കാരെ പരിചയപ്പെടുത്തുന്നതിന്,
പരിഭവിക്കുന്നതിന്,
ശാസിക്കുന്നതിന്,
അടിയും കിഴുക്കും കൊടുക്കുന്നതിന്,
അങ്ങനെ എല്ലാത്തിനും.

ഗ്രൂപ്പിൽ ചേരുന്നതിനു മുമ്പ് മഞ്ജു എനിക്കൊരു സെലിബ്രിറ്റി ആയിരുന്നു.
സെലിബ്രിറ്റിമാരെ എനിക്കെന്നും പേടിയായിരുന്നു.
ദൂരെ നിന്ന് അത്ഭുതത്തോടെ നോക്കും, അത്രമാത്രം.

ഇപ്പോൾ മഞ്ജു എൻറെ സ്നേഹം നിറഞ്ഞ മരുമകൾ മാത്രം!

ഗ്രൂ പ്പ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ തിരിച്ചറിവ് എനിക്കുണ്ടാകുമായിരുന്നില്ല.


വേണീ, ഒത്തിരി ഒത്തിരി നന്ദി.