Visit my English blog at http://jayanthanpk.blogspot.in

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കണ്ണീര്‍ പൈതല്‍

കുഞ്ഞേ, നിനക്കെന്തു പറ്റി? പിടക്കുന്നു
മാനസം, നിന്‍റെ കിടപ്പു കാണ്‍കെ
അമ്മ തന്‍ കൈകളില്‍ പൂണ്ടിരിക്കേണ്ട നീ
ഇക്കടലോരത്തിന്‍ രോദനമായ്
ഭൂമിയെച്ചുംബിച്ചു ചേതനയറ്റൊരു
ബാല്യമായ് തീര്‍ന്നു നീ പൂമ്പൈതലേ
ഇത്ര പൈശാചികമായൊരന്ത്യം നിന-
ക്കാരാണു തന്നതു ദൈവേച്ഛയോ?
ഭൂമി തന്‍ മാറില്‍ പിറന്നു വീണെങ്കിലും
പിച്ച വച്ചോടിക്കളിച്ചെങ്കിലും
സ്വപ്‌നങ്ങള്‍ കാണുവാന്‍ പോലും പഠിച്ചീല-
തിന്‍ മുമ്പു ജീവിതം മാഞ്ഞു പോയോ?
അമ്മ തന്‍ നെഞ്ചിന്‍റെ ചൂടില്‍ ശയിക്കവേ
ഓടത്തില്‍ നിന്നും തെറിച്ചു വീണോ?
നീലക്കടല്‍ തന്നഗാധത പൂകുമ്പോള്‍
ശ്വാസത്തിനായി പിടഞ്ഞിരിക്കാം
കൈകളാലെങ്ങും പിടിക്കാന്‍ കഴിയാതെ
ദൈവമേയെന്നു നീ കേണിരിക്കാം
താതനെയൊന്നു വിളിക്കുവാനാകാതെ
നീയെത്ര കണ്ടു തപിച്ചിരിക്കാം
അമ്മയെ അന്ത്യമായ് കാണാന്‍ കഴിയാതെ
ശബ്ദമില്ലാതെ കരഞ്ഞിരിക്കാം.
കൈകാല്‍ കുഴഞ്ഞങ്ങു ദേഹം തളര്‍ന്നപ്പോള്‍
മൃത്യുവിന്‍റെ മുഖം കണ്ടിരിക്കാം
നിന്‍റെ മുഖകാന്തി കണ്ടു മരണവും
ഞെട്ടിത്തരിച്ചങ്ങു നിന്നിരിക്കാം
നിന്‍ നിഷ്കളങ്കത കണ്ടിട്ടു വാരിധീ-
ജീവികള്‍ കണ്ണീര്‍ പൊഴിച്ചിരിക്കാം
നിന്നെയുള്‍ക്കൊള്ളാന്‍ കഴിയാതെയക്കടല്‍
തന്‍ തിരയോടു കല്‍പിച്ചിരിക്കാം
ലോകത്തിന്‍ നൈര്‍മ്മല്ല്യം മൂര്‍ത്തീകരിച്ചൊരീ
ദേഹത്തെ ഭൂമിക്കു ദാനം ചെയ്യൂ
വന്നടിഞ്ഞോമനക്കുഞ്ഞാക്കടല്‍ക്കരെ
മാനുഷധാര്‍ഷ്ട്യത്തെ വെല്ലുവാനായ്
ദാരിദ്ര്യ, മത്യാഗ്രഹം, പിന്നെ മാനുഷ-
ജീവനു കല്‍പിച്ചിടാത്ത മൂല്യം
യുദ്ധത്തിനോടൊത്തു കൂടിയിത്തിന്മകള്‍
എത്രയോ ജീവന്‍ കവര്‍ന്നെടുപ്പൂ!
മാനവ നന്മയെ ചുട്ടുകരി,ച്ചതിന്‍
ചാരം കടലിലൊഴുക്കി നമ്മള്‍
മാനവര്‍ മാനവരാശിയെ സംഹരി-
ച്ചീടുന്ന കാലം വിദൂരമല്ല

________________
കടലില്‍ മുങ്ങി മരിച്ച അലന്‍ കുര്‍ദിയെ സ്മരിക്കുന്നു


അമൂല്യ സ്മരണകൾ

[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]

സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുന്ന
ദേവാധിദേവന്മാരുണ്ടോ മരിച്ചുവോ?
മത്സ്യവും കൂർമ്മവും കൃഷ്ണന്‍ തുടങ്ങിയോ-
രൊമ്പ
വതാരമുണ്ടായിരുന്നുവോ?
എല്ലാം നശിപ്പിച്ചു ഭൂമിയെ കാക്കുവാന്‍
കല്‍ക്കിയവതാരമുണ്ടാകുമോ ഇനി?
പ്രഹ്ലാദപൌത്രനാം മാബലിരാജനെ
വാമനന്‍ പാതാള ദേശേ അയച്ചുവോ?
തന്‍ പ്രിയരായ പ്രജകളെ കാണുവാന്‍
എത്തുമോ മാബലി ഓണദിനങ്ങളില്‍?
എന്തോ എനിക്കൊന്നും ഒട്ടുമറിയില്ല-
യെങ്കിലുമോണമെനിക്കു പ്രിയതമം
ശാസ്ത്രം പഠിച്ചവര്‍ ചൊല്ലുന്നു മാനവ-
രാശിയാണേറ്റവും മുന്തിയ സൃഷ്ടികള്‍
ബ്രഹ്മനും വിഷ്ണുവും പാർവതീനാഥനും
വിഡ്ഢികള്‍ തന്‍റെ സങ്കല്‍പ്പങ്ങളല്ലയോ
പണ്ടു നടന്നവയെന്നു ചൊല്ലപ്പെട്ട
കാര്യങ്ങള്‍ കൊത്തി വലിച്ചു പുറത്തിട്ടു
താന്താന്‍ വിരചിച്ച ത്രാസിലായ് തൂക്കുന്നു
സ്വന്തമായ് സൃഷ്ടിച്ച കോലില്‍ അളക്കുന്നു
കൂട്ടിക്കിഴിച്ചും ഹരിച്ചും ഗുണിച്ചുമീ
പാപികള്‍ ചൊല്ലുന്നു കർണ്ണകഠോരമാം 
വാക്കുകള്‍, നമ്മുടെ ആരാദ്ധ്യരാജനാം
മാബലി നമ്മെ ഭരിച്ചതുമില്ലത്രേ!
ഏറെ വടക്കുള്ളോരാന്ധ്രപ്രദേശത്തി-
ലായിരുന്നത്രേ മഹാബലിത്തമ്പുരാന്‍
നർമ്മദാതീരത്തെ നാട്ടു രാജാക്കരി-
ലാരോ ഒരാളത്രേ മാബലിത്തമ്പുരാന്‍!
പിന്നെയും ചോദ്യങ്ങള്‍, തന്‍ കുഠാരത്തിനാല്‍
കേരളംസൃഷ്ടിച്ച രാമന്‍ പിറപ്പതി-
നെത്രയോ മുമ്പു ജനിച്ചൊരു വാമനന്‍
ശിക്ഷിപ്പതെങ്ങനെ കേരള രാജനെ?
വേണ്ട, കേൾക്കെണ്ടെനിക്കിത്തരം ചോദ്യങ്ങള്‍
വേണ്ടെനിക്കൊട്ടുമേ ശാസ്ത്രം, ചരിത്രവും
വേണ്ടതെനിക്കെന്‍റെ ബാല്യകാലം
ലോകമാകവേ സുന്ദരമായ കാലം
സൂര്യനുണരുന്നതിന്‍ മുമ്പെണീറ്റിട്ട്
പൂക്കൂടയേന്തുമൊരോണക്കാലം
കാട്ടിലും മേട്ടിലും മാമലമേളിലും
പുഷ്പങ്ങള്‍ തേടി നടന്ന കാലം
അത്തം മുതൽക്കു
ള്ളൊരൊമ്പതു നാളുകള്‍
മുറ്റത്തു പൂക്കളമായിരിക്കും
മുറ്റത്തു ചാണകം കൊണ്ടുമെഴുകിയ
വട്ടത്തില്‍ വയ്ക്കും തുളസിപൂവ്
പിന്നീടതിന്മേലെ കൂനയായ് കൂട്ടണം
തുമ്പപ്പൂ, നല്ല വെളുത്ത പൂവ്
അത്തത്തിന്‍ നാളിത്ര മാത്രമേ ചെയ്യേണ്ടു
ഓണം തുടങ്ങും സുദിനമല്ലോ
ഓരോരോ നാളിലും ഓരോരോ വൃത്തത്തെ
കൂട്ടി കളത്തെ പൊലിപ്പിക്കണം
കാട്ടിൽപ്പോയ് വെട്ടിയെടുക്കും ഞരള-
യെന്നേട്ടന്‍ ഞങ്ങൾക്കുള്ളോരൂഞ്ഞാലിനായ്
വേണ്ടത്ര നീളത്തില്‍ വള്ളി മുറിച്ചതിന-
റ്റങ്ങള്‍ രണ്ടും ചതക്കുമേട്ടന്‍
കാവിന്നടുത്തായ് പുളിമരമുണ്ടതിന്‍
താഴത്തെ കൊമ്പില്‍ വലിഞ്ഞുകേറും
വള്ളി ചതച്ചതെടുത്തു കുടുക്കിട്ടോ-
രൂഞ്ഞാല സൃഷ്ടിക്കും എന്‍റെ ഏട്ടന്‍
ഊഞ്ഞാലിലാടണം, പാട്ടുകള്‍ പാടണം
അന്തിയാവോളം കളിച്ചീടണം
തൈത്തെങ്ങിന്‍രണ്ടോല ചീന്തിയെടു-
ത്തിട്ടെന്നേട്ടന്‍ ചമച്ചീടും ഓലപ്പന്ത്‌
ഓലപ്പന്തുകളി കുട്ടികള്‍ ഞങ്ങള്‍ തന്‍
ജന്മാവകാശം പോലായിരുന്നു!
ഓണത്തിനൊട്ടും മുടങ്ങാതെ കിട്ടുമൊ-
രോണക്കോടിയന്നമൂല്യമത്രേ
ഓണക്കാലം വന്നണയുമ്പോളെന്മനം
പോയിടും ബാല്യത്തിലേക്കു തന്നെ
ഓർമ്മകൾ, ഓർമ്മകൾ, കണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!
ഓർമ്മകൾ, ഓർമ്മകൾ, കണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!