Visit my English blog at http://jayanthanpk.blogspot.in

2014, മേയ് 6, ചൊവ്വാഴ്ച

ചെരുപ്പ്

(ഡെല്‍ഹിയില്‍ നിന്ന് ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിന്റെ  2014 ഏപ്രില്‍ ലക്കത്തില്‍ [വിഷു വിശേഷാല്‍ പ്രതിയില്‍] പ്രസിദ്ധീകരിച്ചത്)

വൈകീട്ടു നാലു മണിക്ക് കുട്ടമ്പേരൂരെത്തി. ജയശ്രീ(ഭാര്യ)യുടെ മഠത്തില്‍. ഇനി രണ്ടു മൂന്നു ദിവസം ഇവിടെയാണു താമസം. ജയശ്രീയുടെ അമ്മാവനും കുടുംബവും താമസിക്കുന്നത് പ്രധാന കെട്ടിടത്തില്‍. അതിന്റെ കളപ്പുരയിലാണ്‌ (ഇംഗ്ളീഷില്‍ ഇതിന്‌ ഔട്‌ഹൗസ് എന്നു പറയും) ജയശ്രീയുടെ കുടുംബം താമസിച്ചിരുന്നത്. വാങ്ങിയതിനു ശേഷം മുറികളും വരാന്തയും മറ്റും കൂട്ടിയെടുത്ത് ആ കളപ്പുര ഒരു കൊച്ചു വീടാക്കിയെടുത്തിരുന്നു അമ്മാവന്‍ (അങ്ങനെയാണു ഞാന്‍ ജയശ്രീയുടെ അച്ഛനെ വിളിച്ചിരുന്നത്).  അമ്മാവനും അമ്മായിയും ഇന്നില്ല. അനാഥമായി കിടക്കുന്ന ആ കൊച്ചു വീട്ടില്‍ വളരെയേറെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു. അവക്ക് പോകാനൊരിടമില്ല. വല്ലപ്പോഴും ഞങ്ങളാരെങ്കിലും ചെല്ലുമ്പോളാണ്‌ അവക്ക് അല്പമൊരാശ്വാസം ലഭിക്കുക.

മഴ, തുടര്‍ച്ചയായ മഴ, അതായിരുന്നു ഈ വര്‍ഷത്തെ ഓണത്തിന്റെ പ്രത്യേകത. നനഞ്ഞു കുതിര്‍ന്ന, മഴയില്‍ ഒലിച്ചു പോയ ഓണം. തിരുവോണ ദിവസമാണ് കുട്ടമ്പേരൂരെത്തിയത്. കുറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചിലരെയൊക്കെ കാണണം.

പിറ്റേന്നു രാവിലെ എഴുനേറ്റപ്പോഴും മഴ. ചെങ്ങന്നൂര്‍ക്കു പോകണം. അമ്മാവന്‍ ജോലി ചെയ്തിരുന്ന വിദ്യാലയത്തിലെ ചില അദ്ധ്യാപകരെ കാണണം. എങ്ങനെ പോകും മഴയത്ത്? മഴയാണെങ്കില്‍ തോരുന്ന ലക്ഷണവുമില്ല. രഞ്ജിനി ഒരു കുട ഒപ്പിച്ചു തന്നു. ഒരു കറുത്ത, പുതിയ കുട. നന്നായി. മനസ്സില്‍ കുറിച്ചിട്ടു, 'ഇനി പോകുന്നതു വരെ ഈ കുട എന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ.' രഞ്ജിനിയോടു മനസ്സില്‍ നന്ദി പറഞ്ഞു. ഒന്നു വെളുക്കെ ചിരിക്കയും ചെയ്തു. ജയശ്രീയുടെ അമ്മാവന്റെ മകളാണു രഞ്ജിനി. ഭര്‍ത്താവിനോടും മകളോടുമൊപ്പം ഓണമാഘോഷിക്കാന്‍ വന്നതാണ്‌.

പിന്നേയുമുണ്ട് മറ്റൊരു പ്രശ്നം. കഴിഞ്ഞ നാല്പതു വര്‍ഷമായി ചെരുപ്പില്ലാതെ വീട്ടിനു വെളിയില്‍ ഇറങ്ങിയിട്ടില്ല. മണ്ണെന്ത്, കല്ലെന്ത്, ചതുപ്പു നിലങ്ങളും പുല്‍മേടുകളും എന്ത് എന്നെല്ലാം പാദങ്ങള്‍ മറന്നു പോയിരിക്കുന്നു. കൊണ്ടു വന്നിരുക്കുന്നത് തുകല്‍ ചെരുപ്പാണു താനും. ഇടക്കിടക്കു മഴ പെയ്യാറുണ്ടെങ്കിലും മഴക്കാലമില്ലാത്ത ഡല്‍ഹിയില്‍ ഇത്തരം ചെരുപ്പുകള്‍ സര്‍‌വസാധാരണമാണ്‌. തുകല്‍ ചെരുപ്പാകട്ടെ, വെള്ളത്തിന്റേയും മഴയുടേയും ശത്രുവുമാണ്‌. രണ്ടു പേരും തമ്മില്‍ ഒരിക്കലും ചേരില്ല.

ഉള്ളത് രണ്ടു വികല്പങ്ങള്‍. ഒന്നുകില്‍ തുകല്‍ ചെരുപ്പു ധരിച്ച് മഴയേയും വെള്ളത്തേയും വെല്ലു വിളിച്ചുകൊണ്ടു ധീരധീരം മുന്നേറുക. ഒന്നര കിലോമീറ്ററോളം നടക്കണം ബസ് സ്റ്റോപ്പിലേക്ക്. അവിടെയെത്തുന്നതിനു മുമ്പു തന്നെ അവയുടെ കൈകാലുകളും നടുവും ഒടിഞ്ഞ് ഒരു പാകമാകുമെന്നു തീര്‍ച്ച. പിന്നെ ഞാന്‍ അവരെ ചുമക്കണം. ഒരു പക്ഷെ ചുമന്നു തന്നെ ഡല്‍ഹിക്കു കൊണ്ടു പോകേണ്ടിയും വരും. വിശ്വസ്ത സുഹൃത്തുക്കളായതുമൂലം, കളയാന്‍ മനസ്സു വരുന്നില്ല. മഴക്കാലമായതു കൊണ്ട് പെട്ടെന്നൊന്നും രോഗം മാറാനും വഴിയില്ല. അപ്പോള്‍ മറ്റൊരു ജോഡി ചെരുപ്പു കാലിലും ഇവരെ കൈയ്യിലുമാക്കി പോകേണ്ടി വരും കാണേണ്ടവരെ കാണാന്‍ . അതത്ര രസമുള്ള കാര്യമല്ല താനും.

അല്ലെങ്കില്‍ ചെരുപ്പിടാതെ പോയിട്ട് ആദ്യം കാണുന്ന കടയില്‍ നിന്ന് ഒരു ജോഡി പ്ലാസ്റ്റിക് ചെരുപ്പു വങ്ങിക്കുക. ഒന്നര കിലോമീറ്ററോളം നടക്കണം. അത്രയല്ലേയുള്ളു? സാരമില്ല. പത്തൊന്‍പതു വയസ്സാകുന്നതുവരെ ഇതേ മണ്ണില്‍, കല്ലിന്മേല്‍, ചരലില്‍, ഒക്കെ ചെരുപ്പില്ലാതെ നടന്നതല്ലേ? ആ പഴയ കാലത്തേക്ക് ഒന്നു തിരിച്ചു പോകുകയുമാകാം.

ഇടതു കയ്യിലൊരു സഞ്ചിയില്‍ കുറെ കത്തുകളും മറ്റു രേഖകളും, ചര്‍ച്ചകളില്‍ ഉപകരിക്കുന്നവ. വലതു കയ്യില്‍ കുട. മടക്കിക്കുത്തിയ മുണ്ട്. ചെരുപ്പിടാത്ത പാദങ്ങള്‍. അങ്ങനെയാണു ഞാന്‍ പുറത്തേക്കിറങ്ങിയത്.

ഇറങ്ങിയപ്പോഴേ പാദങ്ങള്‍ വിളിച്ചുകൂവി, 'ഞങ്ങളെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു? പണ്ടൊക്കെ ഞങ്ങള്‍ താങ്കളെ ചുമന്നിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി ഞങ്ങളെ മടിയന്‍‌മാരാക്കിക്കൊണ്ടിരിക്കുന്നു താങ്കള്‍? എത്രയോ വര്‍ഷങ്ങളായി കല്ല്, മണ്ണ്, തുടങ്ങിയവയുടെ സ്പര്‍ശനസുഖം ഞങ്ങള്‍ അനുഭവിച്ചിട്ട്! എന്നിട്ടിപ്പോള്‍ എന്തിനേ ഇങ്ങനെയൊരു ശിക്ഷ?'

പതുക്കെ നടന്നു നീങ്ങി. ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചു. മഴ പെയ്തു ചിലയിടങ്ങളിലൊക്കെ ചെളിക്കുണ്ടുകളുണ്ടായിരുന്നു. അവയുടെ മുകളിലൂടെ നടക്കാന്‍ വേണ്ടി ചെറിയ കല്ലുകളും ഓടുകളും പൊട്ടിച്ചിട്ടിരുന്നു. അവയുടെ മുകളില്‍ ആദ്യ കാല്‍വയ്പില്‍ത്തന്നെ അയ്യോ എന്നു പറഞ്ഞുപോയി. ഇംഗ്ലീഷില്‍ ഇതിനു ഔച്ച് എന്നാണു പറയുന്നത്.  അയ്യോയെന്നു പറയരുതെന്നാണു കൊച്ചുന്നാളില്‍ അമ്മ പറഞ്ഞു തന്നിട്ടുള്ളത്. അത് ജ്യേഷ്ഠാ ഭഗവതിയുടെ പേരാണത്രെ. എല്ലാ നാശനഷ്ടങ്ങളുടേയും ദൗര്‍‌ഭാഗ്യങ്ങളുടേയും ദു:ഖങ്ങളുടേയും ഉടയവളാണു ജ്യേഷ്ഠാ ഭഗവതി.

ഒന്നര കിലോമീറ്റര്‍ നടക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ അല്പം ഭയം തോന്നാതിരുന്നില്ല. എങ്കിലും അതു പുറത്തു കാണിച്ചില്ല. ആരെങ്കിലും കണ്ടാല്‍ നാണക്കേടല്ലേ! കുട്ടിക്കാലത്ത് ചെരുപ്പില്ലാതെ നടന്നതോര്‍മ്മിച്ച് ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചു.

തോളിലൊരു കൈക്കോട്ടും ഒരു കൈയ്യില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബീഡിയും തലയിലൊരു കെട്ടുമായി ഒരാള്‍ നടന്നു വരുന്നു. അറിയാതെ തന്നെ അയാളുടെ പാദത്തില്‍ നോക്കിപ്പോയി. അയാളുടെ പാദങ്ങളില്‍ തേഞ്ഞതെങ്കിലും ചെരുപ്പുണ്ടായിരുന്നു.  പിന്നീട് വരുന്നവരുടേയും പോകുന്നവരുടേയും എല്ലാം പാദങ്ങള്‍ ശ്രദ്ധിച്ചു. ചെരുപ്പിടാത്ത ഒരാളെ പോലും കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള ഒരാളെയെങ്കിലും കാണണേയെന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. പ്ലാസ്റ്റിക്കിന്റേയും റബ്ബറിന്റേയും ചെരുപ്പുകള്‍ ധാരാളം കണ്ടു. തുകല്‍‌ച്ചെരിപ്പൊന്നും കണ്ടില്ല. ഒരു പക്ഷേ കടകളില്‍ത്തന്നെ വില്‍ക്കാന്‍ വച്ചിട്ടുണ്ടാവില്ല.

ബസ് സ്റ്റോപ്പ് ഒരു ചെറിയ 'മുക്കി'ലാണ്‌. അതിന് കടമുക്ക് അല്ലെങ്കില്‍ സ്റ്റോര്‍ മുക്ക് എന്നൊക്കെയാണ്‌ ആദ്യകാലത്തൊക്കെ പറഞ്ഞിരുന്നത്. ആ വാക്കിനു ആഢ്യത്തം പോരാഞ്ഞിട്ടായിരിക്കാം ഇപ്പോള്‍ അതിന്റെ പേര്‍ സ്റ്റോര്‍ ജങ്ക്ഷന്‍ എന്നാണ്‌. പലരും അങ്ങനെ പറയുന്നതു കേട്ടു. കടകളുടേയും ബസ്സുകളുടേയും ബോര്‍ഡിലും അങ്ങനെയാണെഴുതുന്നത്. മലയാളത്തില്‍ ജം. എന്നും ഇംഗ്ലീഷില്‍ ജെഎന്‍ എന്നും എഴുതുന്നു.

അതെന്തുമാകട്ടെ. നമുക്കാ പഴയ പേരു മതി.

കടമുക്കിലെത്തിയപ്പോള്‍ ഒമ്പതര മണി കഴിഞ്ഞു. കടകളൊന്നും തന്നെ തുറന്നിട്ടില്ല. ഞാനോര്‍ത്തു. ങ്ഹാ, ഓണത്തിന്റെ പിറ്റേന്നല്ലേ, താമസിച്ചാവും തുറക്കുക. ഓണത്തിനു കുടിച്ചു വറ്റിച്ച കുപ്പികളുടെ 'ഹാങ്ങോവര്‍' മാറണമല്ലോ. കുറച്ചു നേരം റോഡില്‍ക്കൂടി തേരാ പാരാ നടന്നു. ചെരുപ്പു വില്‍ക്കുന്ന ഒരു കട കണ്ടു. പക്ഷേ അതും തുറന്നിട്ടില്ല. തൊട്ടടുത്ത് ഒരു മുറുക്കാന്‍ കട തുറന്നിട്ടുണ്ട്.

'ഇയ്യാള്‍ക്ക് ഓണമൊന്നുമില്ലേ'യെന്നു ചിന്തിച്ചുകൊണ്ട് അയാളോടു ചോദിച്ചു, 'ഈ ചെരുപ്പുകട എപ്പോളാണു തുറക്കുന്നത്?'

'ഓ, അതെന്നും ഒമ്പതുമണിക്കു തുറക്കുന്നതാണല്ലോ. ഇന്നിനി തുറക്കുമെന്നു തോന്നുന്നില്ല.'

ആവു, അപ്പോള്‍ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്. ഇനിയിപ്പോള്‍ ചെങ്ങന്നൂരെത്തുമ്പോള്‍ അവിടെ കടകള്‍ തുറന്നിട്ടുണ്ടാവുമോ ആവോ! ഇന്നു വേണ്ട, നാളെപ്പോകാം എന്നു വയ്ക്കാനും പറ്റില്ല. ആകെപ്പാടെ കാച്ചിക്കുറുക്കിക്കിട്ടിയതു മൂന്നു ദിവസമാണ്‌. അതില്‍ നിന്നു ഒരു ദിവസം പോയാല്‍ അതൊരു വലിയ നഷ്ടം തന്നെയാണ്‌. ഏതായാലും ബസ് സ്റ്റാന്‍ഡിലേക്കു നടന്നു.

വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം ഇതുവരെ എത്രയോ പാദങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു! വയസ്സന്‍‌മാരുടെ, ചെറുപ്പക്കാരുടെ, കുട്ടികളുടെ, സ്ത്രീകളുടെ, അങ്ങനെ എത്ര എത്ര പേരുടെ പാദങ്ങള്‍! ചെരുപ്പിടാത്ത ഒരെണ്ണം പോലും കാണാന്‍ കഴിഞ്ഞില്ല. എനിക്കു മാത്രം ചെരുപ്പില്ല. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. ആദ്യം മനസ്സില്‍ തോന്നിയ ധൈര്യം ഉരുകി ഒലിച്ചു പോകുന്നതുപോലെ. ഉള്ളില്‍ തോന്നിയ നാണക്കേട് പുറത്തു കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സ്റ്റാന്‍ഡില്‍ കയറി നിന്നു. മഴ തുടര്‍ന്നുകൊണ്ടേയിരുന്നു. കരയുന്ന പാദങ്ങള്‍ക്ക് വെള്ളം അല്പം ആശ്വാസം പകരുന്നതുപോലെ തോന്നി. ഇനി ചെങ്ങന്നൂര്‍ക്കു പോകുന്ന ബസ്സിനുള്ള കാത്തിരിപ്പ്.

സാധാരണ പോലെ ഈ ബസ് സ്റ്റാന്‍ഡിനും അര ഭിത്തിയാണു നാലു വശത്തും. വലിയ ഒരു ഹോള്‍ പണിതിട്ട് അതു രണ്ടായി തിരിച്ചിരിക്കുന്നു, നടുക്കൊരു അര ഭിത്തി കെട്ടി. സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടം എന്നായിരിക്കാം ഇതു നിര്‍മ്മിച്ചവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. അതെന്തായാലും രണ്ടിടത്തും സ്ത്രീകളും പുരുഷന്‍‌മാരും ഉണ്ടായിരുന്നു. ഇരിക്കാന്‍ സൗകര്യത്തിന്‌ വശങ്ങളില്‍ സിമിന്റ് കൊണ്ടു കെട്ടിയിരുന്നെങ്കിലും എല്ലാവരും നില്‍ക്കുകയായിരുന്നു. മഴയായിരുന്നതുകൊണ്ട് ഇരുന്നാല്‍ മുണ്ടും സാരിയും ചെളി പുരളുമല്ലോ. എല്ലാവരുടേയും പാദങ്ങളില്‍ എന്റെ കണ്ണുകള്‍ മാറി മാറി സഞ്ചരിച്ചു. ഇല്ല, ചെരുപ്പിടാത്ത ഒരു പാദം പോലുമില്ല. എന്നില്‍ നിന്ന് ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നുവോ?
 
പെട്ടെന്നാണ്‌ അകലെയുള്ള കോണില്‍ രണ്ടു പാദങ്ങള്‍ എന്റെ കണ്ണില്‍ പെട്ടത്. നഗ്നപാദങ്ങള്‍! എന്റെ മനസ്സില്‍ പെരുമ്പറയടിച്ചു. അത്ഭുതവും ആശ്വാസവും കൊണ്ട് ഞാനെന്നെത്തന്നെ മറന്നെന്നു തോന്നി. കഴിഞ്ഞ ഒരു മണിക്കൂറായി നടത്തിക്കൊണ്ടിരുന്ന അന്വേഷണം, അല്ല, ചെയ്തുകൊണ്ടിരുന്ന തപസ്, പൂര്‍ത്തിയായതായി തോന്നി. ഒന്നു തുള്ളിച്ചാടണമെന്നാണോ മനസ്സ് അപ്പോള്‍ പറഞ്ഞത്? അതോ ആ നഗ്നപാദങ്ങളെ ഒന്നു സാഷ്ടാംഗം നമസ്കരിക്കണമെന്നോ?  

പിന്നീട് ഞാനാ പാദങ്ങളുടെ ഉടമയെ ശ്രദ്ധിച്ചു. ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സുണ്ടാകും. കറുത്ത നിറം. പാറിപ്പറന്ന മുടി. ബ്ലേഡു കണ്ടിട്ട് അനേകം മാസങ്ങളായ താടിയും മീശയും. നിറയെ പൂക്കളുള്ള ഇരുണ്ട നിറത്തിലുള്ള ഷര്‍ട്ട്. അതിന്റെ കയ്യുകള്‍ രണ്ടും മുകളിലേക്കു തെറുത്തു കേറ്റിയിരിക്കുന്നു. ഷര്‍ട്ടിനു ചേരുന്ന, ഇരുണ്ട നിറമുള്ള, വലിയ പൂക്കളുള്ള ലുങ്കി. ഇങ്ങനെയായിരുന്നു അയാളുടെ പ്രകൃതം.

അയാളുടെ ശ്രദ്ധ, പക്ഷേ, ഇതിലൊന്നുമായിരുന്നില്ല, കൈയിലുള്ള മുറിബീഡിയിലായിരുന്നു. അയാളത് ആഞ്ഞാഞ്ഞു വലിച്ചപ്പോള്‍ ആ മുഖത്തെ സന്തോഷവും സംതൃപ്തിയും ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ചുറ്റുപാടുമുള്ള ഒന്നിനേയും അയാള്‍ ശ്രദ്ധിക്കുന്നില്ല. മഴ, ആള്‍ക്കൂട്ടം, മുമ്പില്‍ നില്‍ക്കുന്ന സുന്ദരികളായ സ്ത്രീകള്‍ അങ്ങനെ യാതൊന്നും അയാള്‍ക്കു ശ്രദ്ധാവിഷയങ്ങളല്ലായിരുന്നു. അയാളുടെ നോട്ടം എരിഞ്ഞു തീര്‍ന്നു കൊണ്ടിരുന്ന ആ ബീഡിത്തുമ്പത്തായിരുന്നു. ഒരു നിമിഷം പോലും അയാളുടെ ശ്രദ്ധ അവിടെ നിന്നു മാറിയില്ല. ഒടുവില്‍ ബീഡിയില്‍ നിറച്ചിരുന്ന ചുക്കയുടെ അവസാന കണികയും എരിഞ്ഞു തീര്‍ന്നു. വിരലുകള്‍ പൊള്ളിത്തുടങ്ങിയപ്പോള്‍ അയാള്‍ അതു താഴെയിട്ടു. പുകഞ്ഞു പുകഞ്ഞ് ആ തീയണയുന്നതുവരെ അയാള്‍ ബീഡിയില്‍ നിന്നു കണ്ണുകള്‍ പിന്‍‌വലിച്ചില്ല.  

പിന്നീടാണ്‌ അയാള്‍ക്കു സ്ഥലകാല ബോധമുണ്ടായത്. മുമ്പില്‍ നില്‍ക്കുന്ന സുന്ദരിമാരായ കോളേജ് കുമാരിമാരെ അയാള്‍ അപ്പോളാണ്‌ കണ്ടത്. ഓണത്തിനിടക്കെവിടെ കോളേജ് എന്നു ചോദിക്കണ്ട. ട്യൂഷനു പോകുവായിരിക്കും. എന്തായാലും അവര്‍ കോളേജ് കുമാരിമാര്‍ തന്നെ, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇത്രയും സുന്ദരിമാരായ പെണ്‍കുട്ടികള്‍ മറ്റാരുമാകാന്‍ തരമില്ല. അയാള്‍ പതുക്കെ എഴുനേറ്റു. ഒന്നുരണ്ടടി വച്ചു. സ്ത്രീകളുടെ മുമ്പില്‍ പോയി നിന്നു.എല്ലാവരേയും മാറി മാറി നോക്കി. പിന്നീടൊന്നു പുഞ്ചിരിച്ചു. അവരാരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ വീണ്ടും ഒന്നു കൂടി പുഞ്ചിരിച്ചു. പിന്നീട് ഒന്നു വെളുക്കെ ചിരിച്ചു. ആ സ്ത്രീകളില്‍ ആരെങ്കിലും ഒരാള്‍ തന്റെ സൗഹൃദം അംഗീകരിക്കുമെന്നയാള്‍ വ്യാമോഹിച്ചെങ്കില്‍ അയാള്‍ക്കു തെറ്റി. ആരും അയാളെ ശ്രദ്ധിച്ചില്ല. ചിലരൊക്കെ മുഖം തിരിച്ച് മറ്റിടങ്ങളിലേക്കു നോക്കി. രണ്ടു മൂന്നു മിനിട്ട് അയാള്‍ അവിടെ നിന്നു. പിന്നീട് ഒരു പഴയ സിനിമാപ്പാട്ട് ഉറക്കെ പാടിത്തുടങ്ങി. 

മാനസമൈനേ വരൂ ... മധുരം നുള്ളിത്തരൂ ...

അപ്പോഴും അയാളെ ആരും ശ്രദ്ധിച്ചില്ല. അയാള്‍ ഉറക്കെ പാടിക്കൊണ്ട് പുറത്തേക്കിറങ്ങി. കോരിച്ചൊരിയുന്ന മഴയത്തേക്ക്. എന്നിട്ടയാള്‍ പതുക്കെ പതുക്കെ നടന്നു നീങ്ങി, ആരേയും ശ്രദ്ധിക്കാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ. അപ്പോഴും അയാള്‍ പാടിക്കൊണ്ടിരുന്നു, 'മാനസ മൈനേ ...'

അയാള്‍ കണ്ണില്‍ നിന്നു മറയുന്നതുവരെ എന്റെ കണ്ണുകള്‍ അയാളെ പിന്‍‌തുടര്‍ന്നു. അയാള്‍ ദൂരെ ചക്രവാളത്തില്‍ മറഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത. ഒരു ശൂന്യത. എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി.  

അയാളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അയാളായി മാറുകയാണെന്നു തോന്നി. ഞാന്‍ അവിടെ ബസ് കാത്തു നിന്നിരുന്ന സ്ത്രീകളെ നോക്കി. അവര്‍ ഏഴു പേരുണ്ട്. അതില്‍ മൂന്നു പേര്‍ ചെറുപ്പക്കാര്‍, സുന്ദരിമാര്‍. ഉയര്‍ന്ന ഉപ്പൂറ്റിയുള്ള ചെരുപ്പു ധരിച്ചവര്‍. അവരുടെ മുമ്പില്‍ പോയി നിന്ന് ഒന്നു ചിരിച്ചാലോ? ഒരു പാട്ടു പാടിയാലോ? ആ ചെരിപ്പുകള്‍ എന്റെ ചെകിട്ടത്തു പതിയുമോ? അറിയില്ല. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അത്ര ധൈര്യമുണ്ടോ? ഒന്നു പരീക്ഷിക്കണമോ വേണ്ടയോയെന്നു ചിന്തിച്ചുകൊണ്ടിരിക്കെ 'ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് അലറിപ്പാഞ്ഞ് ഒരു ബസ് സ്റ്റാന്‍ഡില്‍ വന്നു നിന്നു . 

ഞാനതില്‍ ഓടിക്കയറി.